
ന്യൂഡൽഹി: ഡൽഹിയിൽ ഇന്ധനം നിറയ്ക്കാനെത്തിയ ട്രക്കിന്റെ സിഎൻജി സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു. നാലുപേർക്ക് പരുക്കേറ്റു. ടിക്രി കലാൻ മെട്രോ സ്റ്റേഷനു സമീപത്തെ ഇന്ധന പമ്പിലാണ് ബുധനാഴ്ച വൈകുന്നേരം സ്ഫോടനമുണ്ടായത്.
പടിഞ്ഞാറൻ ഡൽഹിയിലെ ബാബാ ഹരിദാസ് കോളനി സ്വദേശിയായ മനീഷ് (25) ആണ് മരിച്ചവരിൽ ഒരാൾ. ട്രക്കിൽ സിഎൻജി നിറയ്ക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് ഔട്ടർ ഡൽഹി ഡിസിപി അറിയിച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്.
വൈകിട്ട് 3.37ഓടെയാണ് സ്ഫോടനം സംബന്ധിച്ച് വിവരം ലഭിച്ചതെന്ന് ഡൽഹി അഗ്നിരക്ഷാസേന അറിയിച്ചു. ഉടൻ തന്നെ അഞ്ച് അഗ്നിരക്ഷാ വാഹനങ്ങൾ സ്ഥലത്തേക്ക് അയച്ചു. പൊലീസ്, അഗ്നിരക്ഷാസേന ഉൾപ്പെടെയുള്ള വൻ സന്നാഹം പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സ്ഫോടനത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക നിലനിന്നിരുന്നെങ്കിലും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു.










